എഴുത്ത്കുത്ത്
Open in Telegram
ചില psyco പ്രാന്തമാർ വിചിത്ര ചിന്തകൾ എഴുത്തു രൂപമാക്കി നിങ്ങൾ മുന്നിൽ അവതരിപ്പിക്കുന്ന പുതിയ നാടകം എഴുതുകുത്തുകൾ
Show more640
Subscribers
+424 hours
+337 days
+15530 days
Posts Archive
മൗനം ..
എന്റെ നിഴലിനോട് ,
കിനാവിനോട് ,
ഇഷ്ടങ്ങളോട്,
നഷ്ടങ്ങളോട് ,
വഴിതെറ്റിയ നിന്നോട് ,
വഴിയറിയാത്ത
എന്നോട് തന്നെ ..
നോവിച്ചവരോട് ,
പിന്നെയും നോവിക്കുന്നവരോട് ,
ചിരിച്ചു കൊല്ലുന്നവരോട് ,
കരഞ്ഞു ചിരിക്കുന്നവരോട് ,
ചിരി തല്ലിക്കെടുത്തിയവരോട്
കരയാൻ കാരണം നൽകുന്നവരോട് ,
ഇന്നലെകളുടെ ഓർമ്മകളോട്
നാളെയുടെ വേദികളോട്
ഇന്നിന്റെ നാടകങ്ങളോട്
തിരിശീലയിടാൻ വെമ്പുന്നവരോട്
നിങ്ങളോട് , അവരോട്
പിന്നേ എന്നോട് തന്നെ ..
ബന്ധം , ബന്ധനം , വരിഞ്ഞുമുറുക്കിയ
കെട്ടുകളോട് , കുഴിച്ചുവെച്ച കുഴികളോട് ,
അവകാശം പറയുന്ന അവകാശികളോട് , ആരുമെല്ലെന്നു പറയാതെ പറയുന്ന
ചിലരോട് , ഞാനും നീയും ജീവിച്ചിരുന്ന
കാലത്തോട് മൗനം കൊണ്ട് പ്രതികരിക്കുന്നു ...
തോൽവി എന്നു പറഞ്ഞു
ചിരിക്കരുത് , മൗനം കൊണ്ടു
ഞാനെന്നെ തന്നെ തോല്പിച്ചതാണ്
നിങ്ങളെല്ലാം ജയിച്ചു കാണാൻ ...
__മുല്ല_
പതഞ്ഞുപൊങ്ങുന്ന
ചിന്തകൾ ചൂടുക്കാറ്റ്
കൊള്ളിക്കുന്നു
ഇളം നിലാവിന്റെ
കൂട്ടുപിടിച്ചു ചിന്തകൾ
ഇറങ്ങി നടക്കുന്നുമുണ്ട്
ഏകാന്തത
ഇടക്കൊക്കെ
ചങ്ങലപൊട്ടിച്ചു
ഓടുകയാണ്
ഓടികിതച്ചെത്തുന്നത്
ഓർമ്മകൾ
കുത്തിവരച്ച
ഓലകെട്ടിലേക്ക്
മാത്രമാണ്
നാമിരുവരെയും
പല വർണ്ണങ്ങളിൽ
വരച്ചുവെച്ച
ആ ഓലകെട്ടിലേക്ക്
നാം കൊന്നൊടുക്കിയ
കിനാവുകളിപ്പോഴും
അവിടെ കാത്തിരിപ്പുണ്ട്
__മുല്ല___
ഓർമ്മകളിൽ
പറ്റിപ്പിടിച്ചു
തുരുമ്പെടുത്തു
കിടക്കുന്ന ഒത്തിരി
പുരാവസ്തുക്കളെ
ആക്രിക്കാർക്ക്
കൊടുക്കണം ...
ചിന്തകളിൽ
ചായം മാഞ്ഞു
തെളിയുന്ന ഒരുപിടി
ചിത്രങ്ങളെ മായ്ച്ചെടുക്കണം
ഉറക്കം കട്ടെടുക്കന്ന
വഴിയാത്രക്കാരെ
കുടഞ്ഞറിഞ്ഞു
ഓടിമറയണം ..
പിന്തുടർന്നു
നോവിക്കുന്ന
ഇന്നലെകളെ
കല്ലെറിഞ്ഞു കൊല്ലണം
പിന്നെയെനിക്കൊന്നുറങ്ങണം
ഞാനായി മാത്രം ...
__ മുല്ല__=
കരയെന്നാലെന്താണ് ?
ആരോ
മറന്നുവെച്ചുപോയൊരു
പ്രണയത്തിന്റെ
കാത്തിരിപ്പാണ് ..
അപ്പോൾ കടലോ? ...
ഇനിയും
തേടിമതിവരാത്ത
പ്രണയത്തിന്റെ
അലച്ചിലാണ് ..
__മുല്ല__
കാർമേഘതുണ്ടു
കൊണ്ടെന്റെ മുകളിലെ
മാനം കറുപ്പിച്ചടുത്ത
ചിന്തകൾക്ക്
മേലെ മിന്നലെറിഞ്ഞു
പൊള്ളിച്ചടുത്ത
നിഴൽചിത്രങ്ങളെ
വരവേറ്റ് കിടന്ന
രാത്രിക്ക് ഞാനെന്ത്
പേരിട്ടു വിളിക്കണം ..
മറന്നുവെക്കേണ്ട
നിഴൽചിത്രങ്ങളെയൊക്കെ
കാണിച്ചുതരുന്ന
കാഴ്ചകളെ കിനാവെന്നോ
സ്വപ്നങ്ങളെന്നോ
പേരിട്ടു വിളിക്കാൻ
കൊതിക്കുന്നില്ല ..
ഈ നീണ്ടയാത്രയുടെ
അറ്റം തേടിയാണ്
അട്ടം നോക്കി കിടക്കുന്നത്
പുലരാതിരിക്കാൻ
കഴിയില്ലെന്നുള്ളത്
കൊണ്ടെനിക്കും
മോചനമുണ്ടെന്നറിയാം
എങ്കിലും
പകലിലേക്കിറങ്ങി
നടക്കുമ്പോഴും
പിന്തുടർന്നുകൊണ്ടിരിക്കാറുണ്ട്
രാത്രികൾ ...
കുഴികുത്തിമൂടിയ
ഇന്നലെയുടെ വിത്തിന്റെ
മുളകൾ ആരോ
പിന്നെയും നനച്ചു
കൊടുക്കുന്നുണ്ട് ..
_മുല്ല____
ഏറെ നാളത്തെ
കാത്തിരിപ്പിന് വിരാമം
കുറിച്ചു ആകാശത്തോട്
അവകാശം ചോദിച്ചു ..
എന്ത് വേണം
നിനക്കെന്നായിയാകാശം
ഇത്തിരി മഴചാറ്റൽ
തന്നെന്നെ നനച്ചാൽ
മതിയെന്ന് ഞാനും ..
മഴയോ ...
കണ്ണുകളെയൊന്നൊളിപ്പിച്ചു
വെക്കാനും ആറാത്ത
ചൂടിനെ ഒന്നു
തണുപ്പിച്ചെടുക്കാനും
ഇത്തിരി മഴതന്നെ ധാരാളം ..
പിന്നെയൊരിക്കലും
ആ മഴ തോർന്നിരുന്നില്ല
അവനും ...
_ മുല്ല _
നിലാവിനൊപ്പം
നടന്നുനോക്കി
എങ്ങുമെത്തിയില്ല
കിനാവുകളെ
വിളിച്ചുനോക്കി
അവയും വന്നില്ല
നിന്റെ ചിന്തകളെ
കെട്ടിപ്പിടിച്ചു
ഉറക്കം
പോയികിട്ടി ...
ഇനി
കാത്തിരിപ്പികാം
മറ്റൊരു
പായകപ്പൽ
തുന്നിക്കൂട്ടും വരെ
_മുല്ല_=
നവംബർ 1
മലയാള മണ്ണിന്റെ മടിത്തട്ടിൽ
മയങ്ങിഞാൻ മധുരമായി പാടി
(സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണന്റെ കേരളം,
നീലസാഗരമതിന്റെ തന്ത്രിയിലുണര്‍ത്തിടുന്ന സ്വരസാന്ത്വന
മാണെന്റെ കേരളം ... )
കേരം തിങ്ങിയ കേരളനാടേ
കേളികേട്ട യെന്റെ മലനാടേ ...
കോലം കെട്ടൊരു കാലത്തിലും
ഒത്തിരി നന്മ നിറച്ച മലയാളനാടേ
മാറോടു ചേർക്കുന്നു നിന്റെ മഹത്വത്തെ
തലയിൽ ചൂടുന്നു നിന്റെ ഐശ്വര്യത്തെ
കാർക്കിച്ചു തുപ്പുന്ന ക്രൂരന്മാർ വാഴുന്ന
കലികാലത്തെ കഴുകിയെടുക്കേണം
കാരണവർമാർ പാടിയ ദൈവത്തിന്റെ
നാടിനെ പരിശുദ്ധിയോടെ കാത്തീടണം ..
കേരളപ്പിറവി ആശംസകൾ
__മുല്ല___
നന്ദി വീണ്ടും വരുക
എന്റെ വരികളിലേക്കും
എന്നിലേക്കും
ഇറങ്ങുന്നുണ്ടെങ്കിൽ
ഓർക്കുക അവ എന്റേതല്ല ...
ചിലർ ചവച്ചുതുപ്പിയതും
ചിലർ നെഞ്ചിൽ നിറച്ചതും
പലരാൽ മുറിപ്പെട്ടതും
ചിലർ മരുന്നായതും
ചിലപ്പോഴൊക്കെ സ്വയം
വെറുക്കപ്പെട്ടതും ..
ഇടക്കിഷ്ടപ്പെട്ടു സ്വയം
ഉമ്മവെക്കുന്നതുമാണ് ...
മുറിപ്പാടുകളുടെയും
ചുംബനങ്ങളുടേയും
ഒരുപാടടയാളങ്ങൾ
കണ്ടുമുട്ടിയേക്കാം ..
ഒരുപാടിടവഴികളും
കാടുകളും കടലും
ആകാശവും കണ്ടേക്കാം ..
കാഴ്ചക്കാരായി മാത്രം
വന്നു നിന്നു കണ്ടു
അറിഞ്ഞു പോവുക ..
ഒന്നുമെന്റെ സ്വന്തമല്ല
ഞാനും ....
_ മുല്ല. ____
എഴുത്ത് മടുത്തവളോട് ...
നിന്റെ ചിന്തകൾക്കാകുമോ
എന്നെ ഓർക്കാതിരിക്കാൻ ?
നിന്റെ സിരകൾക്കാകുമോ
അക്ഷരങ്ങളെ തേടാതിരിക്കാൻ ?
നിന്റെ വിരലുകൾക്കാകുമോ
എന്റെ നെഞ്ചിൽ വരികൾ കോറിയിടാതിരിക്കാൻ ?
നിന്റെ ചുണ്ടുകൾക്കാകുമോ
എന്നെ ചുംബിക്കാതിരിക്കാൻ ?
നിന്റെ മുലകൾക്കാകുമോ
കാവ്യങ്ങൾ ചുരത്താതിരിക്കാൻ ?
അടിവയറിന്റെ ആഴങ്ങളിൽ
അക്ഷര ബീജങ്ങൾ ജനിക്കാതിരിക്കുമോ ?
ഉൻമാദത്തിന്റെ നേരങ്ങളിലെങ്കിലും വിയർത്തൊഴുകുന്ന വിയർപ്പുതുള്ളികളിൽ നമ്മുടെ ഉപ്പുരസം നല്കാതിരിക്കാൻ നിനക്കാകുമോ ?
എന്റെ പ്രണയത്തിന്റെ ഒരോ അണുവും നിക്ഷേപിച്ച ഗർഭപാത്രം നിന്നിൽ ഭദ്രമായിരിക്കുമ്പോൾ
എങ്ങിനെയാണ് പെണ്ണേ
വാക്കുകളെയും വരികളെയും നീ പ്രസവിക്കാതിരിക്കുക ....
നിന്റെയടിവയറ്റിലെ അവസാന
ചുളിവും തെളിഞ്ഞു വരുന്നത് വരേക്കും
നിന്നിൽ അക്ഷരത്തിന്റെ
മദനജലം കുതിച്ചു കൊണ്ടിരിക്കും ...
നിന്നിൽനിന്നുതിരുന്നയാ
അക്ഷരപൂക്കളെ ചുംബിക്കുവാനല്ലയോ
ഞാനീ കാത്തിരിപ്പ്
_മുല്ല_
അവർക്കറിയില്ലല്ലോ
ചിന്തകളുടെ കൂമ്പാരം
നിറഞ്ഞുകവിഞ്ഞൊരു
ഹൃദയത്തിനെ ..
നിന്നെമാത്രം നട്ടുനനച്ച
എന്റെ ഭ്രാന്തിനെ ..
ഭ്രാന്തുകൾ മാത്രം
പൂക്കുന്നൊരു പൂന്തോട്ടമാണ്
എന്നുള്ളിലെന്ന്
വാടുന്നില്ല ,
കൊഴിയുന്നില്ല
പിന്നെയും പിന്നെയും
പൂക്കുന്നുണ്ട് ..
നിന്റെ വശ്യമായ
സുഗന്ധത്തിലാണെന്റെ
ഭ്രാന്ത് സഞ്ചരിക്കുന്നത്
നിന്റെ
പുഞ്ചിരിയിലാണെന്റെ
ഭ്രാന്ത് സിരകളിൽ
അരിച്ചു കയറുന്നത്
നിങ്ങളെനിക്കായ്
ചങ്ങലയൊരുക്കും
ഇരുട്ടുമുറികൾ
തുറന്ന് വെക്കും ..
നിങ്ങൾക്കറിയില്ലല്ലോ
ഞാനെന്തെന്ന് ..
__മുല്ല__
നിന്നോട്
ഇനിയൊരിക്കൽ
നീയെന്നെ കാണാൻ
വരുമെന്നുറപ്പുണ്ടെങ്കിൽ
നിനക്ക് മുന്നേഞാനവിടെ
എത്തി കാത്തിരിക്കാം ..
കാടുപിടിച്ച പള്ളിപറമ്പിന്റെ
മതിലിനോട് ചേർന്നു
വഴിയിലേക്ക് നോക്കി ...
പരാതികളുടെ കൂമ്പാരങ്ങൾ
അഴിച്ചിടുമ്പോഴൊരു
കേൾവിക്കാരനാവാൻ
ഒരുങ്ങിയിരിക്കാം ..
പറഞ്ഞു വരാത്ത
പരിഭവങ്ങൾ ഭാവമാറ്റമില്ലാതെ
എഴുതിവെക്കുക എന്നരികിൽ
വെച്ചു മറന്നുപോവാതെ
വായിച്ചു തീർക്കാം നിനക്ക് ...
ഇഷ്ടത്തിൽ കുറഞ്ഞു
പോയതെന്തെങ്കിലും ബാക്കിയുണ്ടേൽ
പറയാൻ മറക്കരുത് ..
നമുക്കിടയിൽ മുദ്രവെച്ച
സ്നേഹത്തിലോ വിശ്വാസത്തിലോ
വെള്ളം ചേർത്തിട്ടുണ്ടെങ്കിൽ
അതും കണക്ക് പറയണം ...
ആ മിഴികളൊരിക്കലും
നിറയരുത് നിന്റെ കൈകളെ
ചുവപ്പിച്ച നിനക്കേറെഇഷ്ടമുള്ള
നിനക്കായ് ഞാൻ തലക്കരികിൽ
തളിർത്തു നിർത്തിയ മൈലാഞ്ചി
കൊമ്പ് ആ ചൂടിൽ കരിഞ്ഞുപോവും ...
കാണണമെന്ന് വാശിപിടിക്കരുത്
നിന്നെ കുസൃതിയോടെ നോക്കിയ
എന്റെ കണ്ണുകളിന്ന്
തുറക്കാനാവാതെ മണ്ണ് വന്നു
മൂടിയിരിക്കുകയാണ് ...
ഒരിക്കലും നീ പുഞ്ചിരിക്കരുത്
തിരിച്ചൊന്നും ചിരിച്ചെന്നു
വരുത്താൻ പോലുമാവാതെ
നിശ്ചലമായിരിക്കും ഞാനന്ന് ..
പറ്റുമെങ്കിൽ ഇത്തിരി മുല്ലപ്പൂക്കൾ
കൊണ്ടുവരുക ഞാനും നീയും
ജീവിച്ചിരുന്നെന്നു അടയാളപ്പെടുത്തി
നിനക്ക് തിരിച്ചുപോവാതിരിക്കാൻ ...
__ മുല്ല __
നീ എന്നതൊരു
ചിന്തമാത്രമല്ല ..
സ്വപനമോ ,
കാല്പനികതയോ ,
കഥയോ ,
കവിതയോ അല്ല ..
നിറഞ്ഞ മോഹമോ ,
നിറച്ച ആഗ്രഹമോ,
കൊതിച്ച കൊതിയോ ,
രാത്രിമാത്രമുദിക്കുന്ന
നിലാവോ ,
പകൽ കഴിഞ്ഞോടുന്ന
നിഴലോ അല്ല ...
ഞാൻ വരച്ച
വരകളുടെ ചന്തമോ,
എന്റെ വരികളുടെ
വർണ്ണനയോ ,
എന്റെ വായനയുടെ
ഒഴുക്കോ അല്ല ...
നീ എന്നത്
ഞാൻ കെട്ടിപ്പടുത്ത
എന്റെ രാജ്യവും
ഞാൻ തേടിയ
ഭൂമിയും
ആകാശവുമാവുന്നു ..
എന്റെ ശ്വാസത്തിലേക്ക്
ഇടകലർത്തിയൊരു
വിശ്വാസമാവുന്നു ..
__ മുല്ല____
പകലിലേക്ക് ...
അത്രമേൽ നിന്നിൽ
ചുംബനങ്ങൾ
തീർത്തുകൊണ്ടോരോ
രാത്രിയിലേക്കും എന്നെ
പറിച്ചുനടുമ്പോൾ
പറഞ്ഞുമതിയാകാത്ത
പ്രണയത്തിന്റെ അക്ഷരപ്പൂക്കൾ
ആകാശ മാറിൽ
നീന്തിക്കളിക്കുകയാണ്
ഇഷ്ടത്തിന്റെ അനുവാദം
വാതിൽ തുറന്നിട്ടിട്ടും
പരിഭവത്തിന്റെ മുഖഭാവം
ഒളിച്ചുനിൽക്കുകയാണ്
കൈപിടിച്ചു നെഞ്ചോട്
ചേർത്തു പിന്നെ
പകലിലേക്കുണരും വരെ
പറഞ്ഞുമതിയാകാത്തതൊക്കെ
കിനാപൂക്കളായി
തൊട്ടും തലോടിയും
കള്ളനും പോലീസും
കളിക്കുന്നുണ്ടാകും
പുലരിയുടെ
ക്ഷണത്തിലേക്ക്
മിഴിതുറന്നു ചലനം
തുടങ്ങുമ്പോഴും ബാക്കിവെച്ച
ഇത്തിരി പുഞ്ചിരി
അപ്പോഴും ചുണ്ടുകളിൽ
കുടിയിരിക്കുന്നുണ്ടാകും
മടുത്തുതുടങ്ങാത്ത
പുഞ്ചിരിയുടെ ഇതളുകൾ
കോർത്തു ഒരു ചുംബനവും
പിന്നെയൊരു ചേർത്തുപിടിക്കലും
കിടക്കവിരിയിൽ പൊതിഞ്ഞുവെച്ചു
പകലിലേക്ക് പറിച്ചു വെക്കുന്നു ..
_മുല്ല____
യുദ്ധം തുടങ്ങുമ്പോൾ
അധിനിവേശങ്ങൾക്ക്
ചൂട്ടുകത്തിക്കുന്നില്ല..
കൂട്ടകുരുതികൾക്ക്
ഓശാനപ്പാടാനില്ല...
നിലനിൽപ്പിന്റെ
പോരാട്ടങ്ങളെ ചാപ്പകുത്തരുത്...
ലോകരാജാക്കന്മാർ
എരിതീയിലെണ്ണയൊഴിക്കാൻ
തുടങ്ങും മുൻപ് മറക്കാതിരിക്കുക
യുദ്ധങ്ങൾക്കൊണ്ട്
മനുഷ്യനൊന്നും നേടിയിട്ടില്ല..
അധികാരത്തിന്റെ കാലുറപ്പിക്കാൻ
അധിനിവേശം കൊണ്ട്
കൈപ്പിടിലൊതുക്കാൻ
തുനിഞ്ഞിറങ്ങുന്നവരുടെ
ആയുധം മാത്രമാണ് മതത്തിന്റെ
ചിഹ്നം പറഞ്ഞുവെക്കുക എന്നത്...
ഹിറ്റ്ലറും സ്റ്റാലിനും മോസാളിനിയും
ജപ്പാനും വിയറ്റ്നാമും ഇറാഖും
എത്രപെട്ടെന്നാണ് നാം മറക്കുന്നത് ...
ഭിന്നിച്ചും ഭിന്നിപ്പിച്ചും ഒന്നിപ്പിച്ചും
തന്ത്രം മെനഞ്ഞ ബ്രിട്ടന്റെ കഥാബാക്കി
തന്നെയാണ് ഇസ്രാഈലും ഫലസ്തീനും ..
നിനക്ക് നിന്റെ മതവും
എനിക്കെന്റെ മതവും
അവർക്ക് അവരുടെ മതവും
മതമില്ലായ്മയും അനുവദിക്കേണ്ടത്
തന്നെയാണ് ...
അവിടം കയറികൂടാതിരിക്കാം
കയ്യേറാതിരിക്കാം ...
ആയിരത്തിയിരൂന്നൂറിലധികം മരിച്ചത്
ആയുധങ്ങളല്ല മനുഷ്യരാണ് ..
അതിനും മുൻപ് ദിനം പ്രതി മരിച്ചുവീണവരും
കൊന്നു വീഴ്ത്തിയതും മനുഷ്യരെയാണ് ...
ഓർക്കുക
എല്ലാ കലാപങ്ങൾക്ക് പിന്നിലും
ഒരു രാഷ്ട്രീയവും അതിലേറെ
ഒരു കച്ചവടവും ഒളിഞ്ഞിരിപ്പുണ്ട് ...
__ മുല്ല __
അത്രമേൽ ഇഷ്ടത്തോടെയൊരു
ചുംബനം കൊണ്ടല്ലാതെ നിന്നിലേക്കെന്റെ ഓർമ്മകളെ
യാത്രയാക്കാൻ കഴിയില്ല ...
മധുരമായൊരു പുഞ്ചിരിയെയും
മോഹത്തോടെയൊരു കിനാവിനെയും കോർത്തുവെച്ചുകൊണ്ടല്ലാതെ
നാളെയിലേക്കോ ഇന്നലെയിലേക്കോ
ചിന്തകളെ കുടിയിരുത്താനാകില്ല ..
നീയെന്നൊരൊറ്റ വരിയിലേക്കല്ലാതെ
എന്റെ എഴുത്തുകളെ പൂർണ്ണമാക്കാനും
പാതിയിൽ മുറിക്കാനും കഴിയില്ല ..
ഇഷ്ടത്തിന്റെ ആദ്യപദത്തിലേക്കും
അവസാന വാക്കുകളിലേക്കും
കണ്ടതും കാണാത്തതുമായൊത്തിരി
സ്വപ്നങ്ങളെയും , സ്വപ്നത്തേരിലേറിയ
മോഹങ്ങളെയും നിന്റെ മിഴികളെയും മാത്രം വരച്ചുവെക്കാൻ കൊതിക്കുന്നു ..
ദിക്കറിയാതെ ഒളിവിലേക്ക് നിന്നെ
മറച്ചുപിടിക്കുമ്പോഴും ആകാശത്തിന്റേതാഴേ ഒരു ഓർമ്മതെറ്റിനും വിട്ടുകൊടുക്കാതെ
കാത്തിരിക്കാറുണ്ട് പലപ്പോഴും ...
മിഥ്യയാണെന്നറിഞ്ഞിട്ടും ...
_--- മുല്ല_
ആത്മാർഥമായി സ്നേഹിക്കുന്നവരെ അവഗണിച്ചാൽ ഭിക്ഷയായിപ്പോലും പിന്നീടത് കിട്ടിയെന്ന് വരില്ല കാരണം
സ്നേഹത്തോളം അമൂല്യവും വിലപ്പെട്ടതുമായി മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ല🙂🙂🙂
തെറ്റുകാരി ..
ഞാനെന്ന്
പറഞ്ഞതിന് ...
ഞാൻ
പറഞ്ഞതിന് ..
എന്റെ കാര്യം
പറഞ്ഞതിന് ..
മറുപടി
പറഞ്ഞതിന് ..
കണ്ടതും കേട്ടതും
പറഞ്ഞതിന് ..
മിണ്ടിയതിന് ,
മിണ്ടാതിരുന്നതിന് ..
എന്റെ ഇഷ്ടങ്ങളെ
കൂട്ടിപ്പിടിച്ചതിന് ...
ഇത്തിരി മോഹങ്ങൾ
കൂട്ടിവെച്ചതിന് ..
ചിറകുകൾ
നിവർത്തിയതിന് ..
ആകാശം
വരച്ചതിന് ..
കടൽ
കാണിച്ചതിന് ..
ഉപ്പ്
കൂട്ടിയതിന് ..
മധുരം
കുറച്ചതിന് ..
ചിരിച്ചതിന്
ചിരിക്കാ
തിരുന്നതിന്....
ജീവിക്കാൻ
കൊതിച്ചതിന് ..
ഞാൻ സ്വയം
മരിച്ചതിന് ..
ഞാനൊരു
തെറ്റുകാരിയാത്..
__ മുല്ല __
ഒരു ചിരിക്ക് ഒരു ആയുസ്സിലേക്കുള്ള സന്തോഷം തരാൻ കഴിയുമെന്ന് പഠിപ്പിച്ചത് നീയാണ്.....🥀
സത്യം വെറുമൊരു വാക്കല്ല;
ജീവിതം മുഴുവന്‍ സത്യമാക്കി
തീര്‍ക്കണം.
സത്യസന്ധരായി ജീവിക്കുക.!
*********
ഹിംസയുടെ കാഹളം
മുഴങ്ങുന്ന മണ്ണിൽ
അഹിംസയുടെ ദിനം
ഒരുവട്ടം കൂടി
വിരുന്നെത്തിയിരിക്കുന്നു .
ഹേ മഹാത്മാവേ
അങ്ങിവിടെ ജനിച്ചിരുന്നു
എന്നത് ഓലകെട്ടുകളിൽ
കുറിച്ചുവെച്ച ചരിത്രം
മാത്രമാക്കുന്ന ഇന്ത്യയാണ്
ഇന്നുള്ളത്
അങ്ങയുടെ
ചുടുചോരകൊണ്ടു
എഴുതിതുടങ്ങിയ
പുതുലിഖിതങ്ങൾ
അങ്ങയുടെ പിറവിയെ
പോലും മായ്ച്ചുതുടങ്ങാൻ
കാലം വിദൂരമല്ല ..
അർദ്ധനഗ്നനായ ഫക്കീറേ
സഹനം കൊണ്ടും
സമരം കൊണ്ടും അങ്
കെട്ടിപ്പൊക്കിയ ഇന്ത്യ
ഇന്നിവിടെ മൺമറഞ്ഞു
തുടങ്ങിയിരിക്കുന്നു ....
ഒരുവട്ടം കൂടെ പിറക്കുമോ ..
ഗാന്ധിജയന്തി ആശംസകൾ
__മുല്ല__
