Pinarayi Vijayan
Chief Minister of Kerala | Member, Polit Bureau, Communist Party of India (Marxist)
БольшеСтрана не указанаМалаялам493Категория не указана
1 998
Подписчики
Нет данных24 часа
+67 дней
+2230 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
കേരളത്തിൽ 200 കോടി രൂപ സർക്കാർ മുതൽമുടക്കിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിടുന്നതോടെ യാഥാർത്ഥ്യമാകുന്നു. ഇതോടെ രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കാണ് കേരളത്തിൽ നിലവിൽ വരുന്നത്.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്റ്റീവ് - ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.
നവകേരള നിർമ്മിതിക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് വലിയ ഉത്തേജനം തന്നെയാകും നാളെ തറക്കല്ലിടുന്ന ഡിജിറ്റൽ സയൻസ് പാർക്ക്.
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ കോന്നി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു. തുടർഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഈ അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കിയത്.
1,65,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണ് ഈ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുതകുന്ന സൗകര്യങ്ങളുണ്ട്. അതോടൊപ്പം അത്യാധുനിക സംവിധാനങ്ങളടങ്ങിയ അത്യാഹിത വിഭാഗവും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, സ്കാനിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
കോന്നി മെഡിക്കൽ കോളേജിൽ 3.5 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുളള ലേബര്‍ റൂമിനായുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒന്നരക്കോടിയോളം രൂപ ചെലവിൽ കാഷ്വാലിറ്റിയോട് ചേര്‍ന്ന് 2 എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്ററുകളുടെ നിര്‍മ്മാണവും നടക്കുന്നു. അടുത്ത മാസം അവയും പ്രവര്‍ത്തനസജ്ജമാകും. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രം മുന്നൂറോളം തസ്തികകളാണ് ഈ മെഡിക്കൽ കോളേജിന്റെ പ്രവര്‍ത്തനം സുഗമമാക്കാനായി അനുവദിച്ചിട്ടുള്ളത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പൊതുജനാരോഗ്യ രംഗം കെട്ടിപ്പടുക്കാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. നവകേരളം കെട്ടിപ്പടുക്കാൻ അനിവാര്യമാണ് ജനകീയമായൊരു പൊതുജനാരോഗ്യ രംഗം. കോന്നി മെഡിക്കൽ കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച ചുവടുവെപ്പാണ്.
ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം.
ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.
തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം കുറിക്കുന്നത്. മെച്ചപ്പെട്ട കായിക സംസ്കാരം ആരോഗ്യവും സന്തോഷവും നിറഞ്ഞ സമൂഹ നിർമ്മിതിയ്ക്ക് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 450 തദ്ദേശസ്ഥാപനങ്ങൾ നിലവാരമുള്ള കളിക്കളങ്ങളുടെ അഭാവം നേരിടുന്നുണ്ട്.
മൂന്നു വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കളിക്കളത്തിന് 1 കോടി രൂപ ചിലവു വരും. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം എല്‍ എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി എസ് ആര്‍, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.
പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. കോർട്ടുകൾക്ക് പുറമേ നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയായീ കളിക്കളങ്ങൾ വർത്തിക്കും.
ഇന്ന് ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനം. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കർ. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
എന്നാൽ വർഗീയതയുൾപ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങൾ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെതിരെ ജനാധിപത്യവാദികൾ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദർഭമാണിത്. അംബേദ്കറിന്റെ സ്മരണകൾ ആ സമരത്തിനു കരുത്തു പകരും. ജാതി വിവേചനത്തിനും വർഗീയ രാഷ്ട്രീയത്തിനും തുടങ്ങി എല്ലാത്തരം അടിച്ചമർത്തലുകൾക്കും എതിരെ നമുക്ക് ഒന്നിച്ചു നിൽക്കാം. ഏവർക്കും അംബേദ്കർ ജയന്തി ആശംസകൾ!